Thursday, February 14, 2008

വേനല്‍

വിത്ത് വേനല്‍ ചൂടില്‍
‍തളര്‍ന്നുറങ്ങിയിരുന്നു.
കാഴ്ചയില്‍ :വാര്‍ധക്യം ബാധിച്ച
മനുഷ്യനെപ്പോലെ ഭൂമി.

അവശതയുടെ, നിസ്സഹായതയുടെ
വിളികള്‍ ചുറ്റിനും..
വേനല്‍ എല്ലാത്തിനേയും
കത്തിയെരിക്കാന്‍ തുടങ്ങുന്നു.

വേഴമ്പലുകള്‍ അവശേഷിക്കാത്ത,
മഴക്കു വേണ്ടി കാത്തിരിക്കാനാളില്ലാത്ത,
മരുഭൂമിയായ് മാറുന്ന മണ്ണ്...
പ്രാര്‍ത്ഥന-ദാഹജലത്തിനുള്ള
തേങ്ങലായി മാറുന്നു.

എനിക്കു പ്രാണന്‍ തരിക,
വിഷം കലരാത്ത, തെളിഞ്ഞ
കുടിവെള്ളം ;ഒരു കൈക്കുമ്പിള്‍.

എനിക്കു ജീവന്‍ തരിക,
വിഷപ്പുകയില്ലാത്ത;ശ്വാസത്തിന്റെ
ഒരിത്തിരി നേരമീ ഭൂമിയില്‍.

എല്ലാം നേടിയിട്ടും വ്യര്‍ത്ഥത !!
എന്തെന്നാല്‍ ....നേട്ടങ്ങള്‍,
മരണത്തിന്റെ വിനാഴികകള്‍ക്കിപ്പുറം
അവസാനിക്കുന്നു....

അവസാന ശ്വാസത്തിന്റെ ചൂട്,
വേനല്‍ ഈ ഭൂമിയേയെന്ന പോലെ
എന്റെ അഹങ്കാരത്തെ ..
എരിച്ചു കളയുന്നു.

Wednesday, February 13, 2008

പുതുമഴ

മണ്ണിന്റെ ഉണര്‍വ്വിലേക്ക്
മഴയുടെ ചാഞ്ഞുറക്കം...
പുതുമഴക്ക് കണിക്കൊന്നയുടെ
മഞ്ഞപ്പട്ടുടുക്കാന്‍ വെമ്പല്‍.
നനുത്ത മണ്ണിന്റെ മണം,
ഓര്‍മകളുടെ കിനിഞ്ഞിറക്കം,
അറിയാതെ ,
ഒരു മഴത്തുള്ളിയായ് ഞാനും,
ഏതോ പ്രളയത്തിന്റെ ഇരുട്ടില്‍
‍നിറഞ്ഞ ആരവത്തില്‍
കടലിനെത്തേടിയലയുന്നു
കുസ്രുതിമഴയായ് വന്നിന്നു വഴിയിലെ
വേലിപ്പൂക്കളില്‍ ചുരുണ്ടുറങ്ങവേ
പെട്ടെന്ന് രൂപം മാറി,
ഘോരമഴയായ് കെടുതികള്‍ നല്‍കുവ
-തെന്തിനീ, മമ ഭൂമിയില്‍?
ഒടുവില്‍ ...
കാറ്റു മുട്ടിയാല്‍ മരം പെയ്യുന്ന
തണുത്ത സന്ധ്യയില്‍
‍ഒരു പൂമലരിലുറങ്ങി നീ...
അപ്പോള്‍,
കാറ്റ് മഴത്തുള്ളിയില്‍ചിത്രം വരക്കുന്നു.
മഴമുത്തിനെ ആവാഹിച്ച് ,മണ്ണ്
ജീവനാക്കി മാറ്റുന്നു.
മറ്റൊരു മഴക്കായി കാതോര്‍ത്തിരിക്കാന്‍..........